ഫുട്‌ബോള്‍ ലോകത്തെ രാജാവായി വളര്‍ന്ന കഥയാണ് ഡീഗോ മറഡോണയുടേത്. ഫുട്‌ബോളില്‍ കാലിനൊപ്പം കൈകൊണ്ടും ചരിത്രം രചിച്ച ഇതിഹാസ താരം.
ബ്യൂണസ് അയേഴ്‌സിന്റെ തെക്കന്‍ പ്രാന്തപ്രദേശത്തെ ചേരിയിലെ ഒരു ദരിദ്രകുടുംബത്തിൽ നിന്നും 1960 ഒക്ടോബര്‍ 30 ന് മറഡോണയുടെ ജനനം. അര്‍ജന്റീനയിലെ കൊറിയന്റസ് പ്രവിശ്യയില്‍ നിന്നും ബ്യൂണസ് അയേഴ്‌സിലേക്ക് കുടിയേറിയതായിരുന്നു മറഡോണയുടെ കുടുംബം. പത്താം വയസില്‍ തദ്ദേശീയ ക്ലബായ എസ്‌ട്രെല്ല റോജാക്ക് വേണ്ടി കളിക്കുമ്പോള്‍ത്തന്നെ തന്റെ പ്രകടനങ്ങള്‍ കൊണ്ട് മറഡോണ ശ്രദ്ധേയനായിരുന്നു.
16 വയസാവുന്നതിനു മുന്‍പേ അര്‍ജന്റിനോസ് ജൂനിയേഴ്‌സിനു വേണ്ടി ഒന്നാം ഡിവിഷണില്‍ കളിക്കാനാരംഭിച്ചു. അര്‍ജന്റീന പ്രൊഫഷണല്‍ ലീഗില്‍ കളിക്കാനിറങ്ങുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരന്‍ റെക്കോഡും മറഡോണയായിരുന്നു. 1976 മുതല്‍ 1981 വരെയുള്ള കാലയളവില്‍ അര്‍ജന്റീനോസ് ജൂനിയേഴ്‌സിനു വേണ്ടി മറഡോണ 167 മത്സരങ്ങള്‍ കളിക്കുകയും അതില്‍ നിന്ന് 115 ഗോളുകള്‍ നേടുകയും ചെയ്തിട്ടുണ്ട്